മഹാഭാരതം ഭാഗം 9: അംബയുടെ പ്രതികാരദാഹം
ഈ ഭാഗത്തില്‍ നിരാശയുടെ ഗര്‍ത്തങ്ങളിലേക്ക് വീണ അംബ ഭീഷ്മനെ വധിച്ച് തനിക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ വേണ്ടി ഒരാളെ തേടി നടക്കുന്നു. ഈ സംഭവങ്ങള്‍ പല തരത്തില്‍ കുരു ക്ഷേത്രത്തിലെ യുദ്ധത്തില്‍ ചെന്നവസാനിക്കുന്നു.
![Mahabharat Episode 9: Amba Thirsts For Revenge Mahabharat Episode 9: Amba Thirsts For Revenge](https://static.sadhguru.org/d/46272/1633196405-1633196403937.jpg)
ഭീഷ്മന്‍ പരശുരാമനോട് പോരാടുന്നു
ഒടുവില്‍ അംബ പരശുരാമന്റെ അടുത്തെത്തി. അദ്ദേഹമാണ് ഭീഷ്മനെ ശസ്ത്രവിദ്യ അഭ്യസിപ്പിച്ചത്. വിശേഷിച്ചും ധനുര്‍വിദ്യ. അംബ മഹര്‍ഷിയെ നമസ്കരിച്ചു. താന്‍ നേരിടുന്ന ദുരവസ്ഥ ബോധിപ്പിച്ചു. “വ്യസനിക്കേണ്ട നിന്റെ സങ്കടം ഞാന്‍ തീര്‍ത്തു തരാം.” പരശുരാമന് അവളെ ആശ്വസിപ്പിച്ചു. ഗുരു ശിഷ്യനെ തന്റെ ആശ്രമത്തിലേക്കു വരുത്തി. തൊഴു കൈയ്യോടെ നിന്ന ഭീഷ്മനോട് മുനി കല്പിച്ചു. “ശപഥവും, വ്രതവുമൊക്കെ അവസാനിപ്പിക്കണം. ഈ കന്യകയെ വിവാഹം കഴിക്കണം.” ഭീഷ്മന്‍ വിനീതനായി പറഞ്ഞു, “ അങ്ങു ചോദിച്ചാല്‍ എന്റെ തലയറത്തു തരാനും ഞാന്‍ ഒരുക്കമാണ്. പക്ഷെ ഒരു കാലത്തും എന്റെ പ്രതിജ്ഞ ലംഘിക്കുകയില്ല. അതെന്നാല്‍ അസാദ്ധ്യമാണ്.”
പുരാണ കഥകളില്‍ ഉടനീളം ഇങ്ങനെയുള്ളവരെ കാണാം. ശപഥമെടുക്കുന്നു. ജീവിതത്തേയും മരണത്തേയും അവഗണിച്ച് അവര്‍ തങ്ങളുടെ ശപഥവുമായി മുന്നോട്ടു പോകുന്നു. എന്തു സംഭവിച്ചാലും വാക്കു പാലിക്കുമെന്ന വാശി. അതിന് വിശേഷിച്ചൊരു കാരണമുണ്ട്. ആ കാലം അതായിരുന്നു. തികച്ചും സംസ്കാര രഹിതമായ ഒരു ജീവിതത്തില്‍ നിന്നും സംസ്കാരത്തിന്റെ വെളിച്ചം വീശുന്ന ഒരു ജീവിതത്തിലേക്ക് സമൂഹം പണിപ്പെട്ട് ഉയര്‍ന്നു വരികയായിരുന്നു. മാറ്റത്തിന്റേതായ ആ വഴിത്തിരിവില്‍ വാക്കു പാലിക്കുക എന്നത് അത്യന്തം പ്രാധാന്യമുള്ളതായിരുന്നു. അതിനു വേണ്ടി നിയമാവലിയോ, ശിക്ഷാവിധികളൊ രേഖപ്പെടുത്തി വെച്ചിരുന്നില്ല. അവിടെ വ്യക്തിയുടെ വാക്കു തന്നെയായിരുന്നു നിര്‍ണ്ണായകമായ ഘടകം. ഉദാഹരണത്തിന് ഞാനൊരു വാക്കു പറഞ്ഞാല്‍ ഞാനതു പാലിച്ചിരിക്കും. എന്തു തുക കൊടുക്കേണ്ടി വന്നാലും. നിയമങ്ങളില്ലാതിരുന്ന ആ കാലത്ത് വ്യക്തിയുടെ വാക്കു തന്നെയായിരുന്നു നിയമം.
അനുസരണക്കേട് പരശുരാമന് പൊറുക്കാനാവുന്നതായിരുന്നില്ല. സ്വയം അനുസരണയുടെ ആള്‍രൂപം. അമ്മയുടേയും സഹോദരന്മാരുടേയും ശിരസ്സറുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കാത്ത അച്ഛന്റെ ആജ്ഞ നിറവേറ്റിയ മകന്. മകന്റെ അനുസരണയില്‍ പ്രീതനായ അച്ഛന് മകനോടു ചോദിച്ചു. “പറയൂ, എന്തു വരമാണ് വേണ്ടത്?” “അമ്മയുടേയും സഹോദരന്മാരുടേയും ജീവന് തിരിച്ചു കിട്ടണം” “അങ്ങനെയാവട്ടെ,” അച്ഛന് അനുഗ്രഹിച്ചു.
ഭീഷ്മന്‍, തന്റെ വാക്ക് ധിക്കരിക്കാനാണ് ഭാവമെന്നു കണ്ടപ്പോള്‍ മുനി കുപിതനായി. രണ്ടു പേരും തമ്മില്‍ അസാധാരണമായൊരു ദ്വന്ദയുദ്ധം നടന്നു. ഭീഷ്മനെ ശസ്ത്രവിദ്യ അഭ്യസിച്ചതു താനാണെങ്കിലും, ശിഷ്യനെ തനിക്കു തോല്‍പ്പിക്കാനാവില്ല എന്ന് പരശുരാമന് ബോദ്ധ്യമായി. ദിവസങ്ങളോളം പോരു തുടര്‍ന്നിട്ടും തമ്മില്‍ തമ്മില്‍ പരാജയപ്പെടുത്താനവര്ക്കായില്ല. അവസാനം പരശുരാമന് അംബയോടു പറഞ്ഞു, “ ഇതില്‍ കൂടുതലെനിക്കാവില്ല. മറ്റാരുടേയെങ്കിലും സഹായം നേടിക്കോളൂ.”
അംബ ഹിമാലയത്തില്‍ ചെന്ന് തീവ്രമായ തപസ്സാരംഭിച്ചു. മഞ്ഞുമൂടിയ കൊടുമുടിയിലിരുന്ന് ശിവപുത്രനായ കാര്‍ത്തികേയനെ ധ്യാനിച്ചു. ഭീഷ്മനെ വധിക്കാന്‍ കാര്ത്തികേയന് തന്നെ സഹായിക്കുമെന്ന് അവള്‍ക്ക് വിശ്വാസം തോന്നി. അവളുടെ തപസ്സില്‍ സന്തുഷ്ടനായ കാര്ത്തികേയന് പ്രത്യക്ഷനായി ചോദിച്ചു. എന്താണ് വേണ്ടത്? ഭീഷ്മനെ വധിച്ചു തരണം. ഞാന്‍ വധം നടത്തിയിരുന്ന കാലം കഴിഞ്ഞു.
നിങ്ങള്‍ക്കറിയില്ല എങ്കില്‍ ആ കഥ കേട്ടോളൂ. കാര്ത്തികേയന് എല്ലായിടത്തും നീതി നടപ്പിലാക്കാന്‍ ദക്ഷിണേന്ത്യയിലെത്തി. അന്യായമെന്നു തോന്നിയതിന്റെയൊക്കെ കഥ കഴിച്ചു. ഒടുവില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യ എന്ന സ്ഥലത്തെത്തി. അവിടെ വെച്ച് തന്റെ വാളു കഴുകി ഉറയിലിട്ടു. എന്നിട്ടു പറഞ്ഞു “ഇനിയൊരിക്കലും ഈ വാളില്‍ രക്തം പുരളുകയില്ല.” അക്രമം അവസാനിപ്പിച്ച് ഒരു പര്‍വ്വതത്തിന്റെ മുകളില്‍ കയറി ഇരുന്നു. അതാണ് കുമാര പര്‍വതം. അവിടെ അദ്ദേഹം ശരീരമുപേക്ഷിച്ചു. ദേഹമില്ലാത്ത അവസ്ഥയില്‍ ഭീഷ്മനെ കൊല്ലുന്നതെങ്ങനെ? അതേ സമയം അംബയുടെ ദുരവസ്ഥയില്‍ ഏറെ പരിതാപവും തോന്നി. കാര്ത്തികേയന് അംബക്ക് ഒരു മാല സമ്മാനിച്ചു. “ഈ മാല ധരിക്കുന്നവന് ഭീഷ്മനെ കൊല്ലുന്നതായിരിക്കും.”
![Mahabharat Episode 9: Amba Thirsts For Revenge](https://static.sadhguru.org/d/46272/1633196396-1633196395607.jpg)
ആ മാലയും കൊണ്ട് വീണ്ടും വലിയ പ്രതീക്ഷയോടെ അംബ നടന്നന്വേഷണമാരംഭിച്ചു. എന്തോ മാലകള്‍ അവള്‍ക്കെപ്പോഴും ദുരന്തമാണ് സമ്മാനിച്ചത്. ആദ്യം മാല കൈയ്യിലെടുത്തപ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത അനുഭവമാണുണ്ടായത്. ഇപ്പോളിതാ രണ്ടാമതും കൈയ്യിലൊരു താമരമാലയുമായി അവള് പട്ടണങ്ങള്‍ തോറും അലഞ്ഞു. ഗ്രാമങ്ങള്‍ പലതും താണ്ടി ചെന്നിടത്തൊക്കെ അവള് വിളിച്ചു ചോദിച്ച, “ഈ താമരമാലയണിഞ്ഞ് ഭീഷ്മനെ കൊല്ലാന്‍ തയ്യാറായി ഇവിടെ ആരെങ്കിലുമുണ്ടൊ?' ഒരാളും മുന്നോട്ടു വന്നില്ല.
മാലയുമായി അംബ നടത്തം തുടര്‍ന്നു. അവള് പാഞ്ചാലദേശം വാണിരുന്ന ദ്രുപദന്റെ കൊട്ടാരത്തിലെത്തി. ഭാരതവര്‍ഷത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളില്‍ രണ്ടാമത്തേതായിരുന്നു പാഞ്ചാലം. അംബയുടെ വര്‍ത്തമാനം ഇതിനകം എല്ലായിടത്തും എത്തിയിരുന്നു. അതു കൊണ്ട് ദ്രുപദന് അവളുടെ അരികെ ചെല്ലാന്‍ പോലും കൂട്ടാക്കിയില്ല. ഒരു പിശാചിനെപ്പോലെ ഭീഷ്മന്റെ രക്തം കുടിക്കാനുള്ള ദാഹവുമായാണ് അവള് നടന്നിരുന്നത്. ദ്രുപദന്റെ കൊട്ടാരത്തിലെ കൊടുംതൂണുകളിലൊന്നില് അംബ തന്റെ കൈയ്യിലെ താമരമാല തൂക്കിയിട്ടു. അത്രക്കും അവള് നിരാശയിലാണ്ടിരുന്നു. ഒരു വഴിയും തെളിയാതെ അംബ വീണ്ടും ഹിമാലയത്തിലെത്തി. ദ്രുപദന്റെ കൊട്ടാരത്തിലെ തൂണില്‍ ഒട്ടും വാട്ടം തട്ടാതെ അംബ തൂക്കിയിട്ട മാല അതേ പടി കിടന്നു. രാജാവ് ഒരാളേയും അത് തൊടാനനുവദിച്ചില്ല. നിത്യവും കൊട്ടാരത്തിലുള്ളവര്‍ ആ മാലക്കു മുമ്പില്‍ തിരി തെളിയിച്ചു തൊഴുതു.
ശിവന്റെ വരം
അംബ ഹിമാലയത്തില്‍ ഘോര തപസ്സനുഷ്ഠിച്ചു. കാലം ചെന്നപ്പോള്‍ അവളുടെ യൗവ്വനം മറഞ്ഞു. ദേഹകാന്തി മങ്ങി. അവള് ഒരു അസ്ഥികൂടം മാത്രമായി. അപ്പോഴും തപസ്സു തുടര്‍ന്നു. നാളേറെ കഴിഞ്ഞു. ശിവന് പ്രത്യക്ഷപ്പെട്ടു. അംബ തന്റെ ആവശ്യമറിയിച്ചു. “അങ്ങ് ഭീഷ്മനെ വധിക്കണം.” “അത് നീ തന്നെ ചെയ്യുന്നതാകും കൂടുതല്‍ നല്ലത്” ശിവന് പറഞ്ഞു. “താന്‍ തന്നെ പക വീട്ടിയതിന്റെ സന്തോഷമനുഭവിക്കാം. പെട്ടെന്ന് അവളുടെ കണ്ണുകള്‍ തിളങ്ങി. “അതെങ്ങനെ സാധിക്കും? ഞാനൊരു സ്ത്രീ ഭീഷ്മനാണെങ്കില് വലിയൊരു യോദ്ധാവും.” “അതോര്‍ത്ത് ശങ്കിക്കേണ്ട,” ശിവന് സമാധാനിപ്പിച്ചു. “നീ അടുത്ത ജന്മത്തില് ഭീഷ്മനെ വധിക്കും. ഇത് ഞാന്‍ നിനക്കു തരുന്ന വരമാണ്. “ഈ നടന്നതെല്ലാം അടുത്ത ജന്മത്തില് ഞാനോര്‍ക്കുമോ? എങ്കിലല്ലേ പ്രതികാരത്തിന്റെ സുഖമനുഭവിക്കാനാവു.” “അതോര്‍ത്ത് ഖേദിക്കേണ്ട.” ശിവന് അവളുടെ ശങ്കയകറ്റി. “സമയമാകുമ്പോള്‍ മുമ്പു നടന്നതെല്ലാം ഓര്‍മ്മ വരും. ഈ സങ്കടത്തിനൊക്കെ നീ പകരം വീട്ടും. ആ പ്രതികാരത്തിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്യും.” ശിവന് മറഞ്ഞു. അംബ അവിടെത്തന്നെയിരുന്നു. വീണ്ടും ഒരു ജന്മമെടുക്കാനായി ദേഹം വെടിഞ്ഞു.